ഓർമ്മകളിലെ ഡിസംബർ


നല്ല ഉറക്കത്തിൽ ആയിരുന്നു ഞാൻ...

ആരുടെയോ ശബ്ദം ഉച്ചത്തിൽ കേൾക്കാം...

ആദ്യം ഞാൻ അതത്ര ശ്രദ്ധിച്ചില്ല...

പിന്നീട് ആ ശബ്ദം ഇത്തിരി കൂടി ഉച്ചത്തിൽ കേട്ടു..

അപ്പോൾ ഞാൻ ഒന്ന് ചെവിയോർത്തു..

അതെ, അത് അമ്മയാണ്  ..

"തണുപ്പത്ത് പുതച്ചു മൂടി കിടന്നുറങ്ങാൻ നല്ല സുഖമാണ് അല്ലെ... പിന്നെ എന്തിനാ നിന്നെ രാവിലെ വിളിക്കാൻ പറഞ്ഞത്.."അല്പം ദേഷ്യത്തോടെ അമ്മ എന്നെ വിളിച്ചിട്ട് പോയി.


അമ്മയുടെ അടുക്കള ജോലിയുടെ ഇടയിൽ എന്നെ വന്ന് ഉണർത്തുക എന്നത് ഒരു അധിക ജോലി തന്നെ ആയിരുന്നു..


ഹോസ്റ്റലിൽ നിന്ന് വീട്ടിൽ വരുമ്പോൾ കോളേജിൽ എഴുതി തള്ളിയ പരീക്ഷ കടലാസുകളോട് വാശി തീർക്കാൻ എന്നപോലെ ഞാൻ ഉറങ്ങി തീർക്കുക ആയിരുന്നു.


എൻ്റെ വാശിയെ പിന്തുണക്കുന്നത്  പോലെ പുറത്തെ തണുപ്പ് എൻ്റെ പുതപ്പിനുള്ളിലെ ചൂടിന് കൂടുതൽ സുഖം തന്നു കൊണ്ടേയിരുന്നു..

നിലാവിൻ്റെ സുഖം മനസിലാക്കി തരുന്ന ഇരുട്ട് പോലെ...


അമ്മയുടെ വാക്കുകൾ എല്ലാം ചെവിക്കുള്ളിൽ ഒതുക്കി പുതപ്പിനുള്ളിലെ ചൂടിൻ്റെ സുഖത്തിൽ ഞാൻ വീണ്ടും ഒന്ന് മയങ്ങി.

അമ്മയുടെ ശബ്ദത്തിനൊപ്പം എനിക്ക് വേറെ എന്തോ ഒന്ന് കൂടി കേൾക്കമായിരുന്നു...

ഞാൻ ഒന്ന് കൂടി അത് ശ്രദ്ധിച്ചു..


അതെ... അത് തന്നെ..

അങ്ങ് കിഴക്ക് അമ്പലത്തിൽ നിന്ന്,

ധനുമാസത്തിൻ്റെ നന്മയും സവിശേഷതയും നിറഞ്ഞു നിൽക്കുന്ന,

നോമ്പ് കാലത്തെ വ്രതശുദ്ധി ഓർമിപ്പിക്കുന്ന,

ഭക്തിഗാനങ്ങൾ ആയിരുന്നു.


പെട്ടെന്ന് കിടക്കയിൽ നിന്ന് ഞാൻ ചാടി എഴുന്നേറ്റു.

അപ്പോഴാണ് ഞാൻ ഓർത്തത് ഞാൻ ഒരുപാട് സ്നേഹിക്കുന്ന എൻ്റെ ഡിസംബർ മാസം ആണെല്ലോ ഇത് എന്ന്.


കിടക്കയിൽ നിന്ന് എഴുന്നേറ്റ്,

എൻ്റെ അലസതയെ പുതപ്പിനുള്ളിൽ മടക്കി വെച്ച്,

ഒന്ന് വൃത്തിയായതിന് ശേഷം ഞാൻ അടുക്കള വാതിലേക്ക് ഓടി..


ഡിസംബറിൽ രാവിലെ വീശുന്ന പടിഞ്ഞാറൻ കാറ്റ് വേദങ്ങൾ പോലെ വിശുദ്ധമായിരുന്നു...

മനുഷ്യർ മനസ്സിൽ കൂട്ടിവെച്ചിരിക്കുന്ന എല്ലാ അഴുക്കിനേയും മായിച്ചു കളയാൻ വീശുന്ന ധനുമാസത്തിലേ തണുത്ത ഇളംകാറ്റ്.

അടുക്കള വാതിൽക്കൽ എത്തിയപ്പോൾ അത് എൻ്റെ മുഖത്ത് തൊട്ടു തഴുകി.

കണ്ണടച്ച് നിന്ന് ഞാൻ ആ ഇളംകാറ്റിനെ ആസ്വദിച്ചു.

ഓരോ ഇളംകാറ്റും നന്മയുടെ മന്ത്രങ്ങൾ ഓതുന്നത് പോലെയും 

ഇലകളുടെ മർമ്മരങ്ങൾ കേട്ടാൽ അത് ഏറ്റ് ചൊല്ലുന്നത് പോലെയും തോന്നും.


ഞാൻ പതുക്കെ മുറ്റത്തെക്ക്‌ ഇറങ്ങി...


കോടാമഞ്ഞിനെ വകഞ്ഞ് മാറ്റി കിഴക്ക് നിന്ന് ഇളംവെയിൽ എൻ്റെ കവിളത്തു മുത്തം വെച്ചു..

സൂര്യവർണ്ണങ്ങൾ കലക്കിയ കോടമഞ്ഞ്, ഇളംതെന്നൽ എൻ്റെ മുഖത്തു ചെപ്പുന്നത് പോലെ തോന്നി...

കാറ്റിനൊപ്പം ഒഴുകിയെത്തിയ  അമ്പലപ്പാട്ടും കേട്ട് ഞാൻ നിൽക്കുമ്പോൾ അകത്തു നിന്ന് അമ്മ വിളിച്ചു.


തലേരാത്രി ഒരുക്കി വെച്ച ക്രിസ്മസ് ട്രീയും അതിൽ ഇട്ടിരിക്കുന്ന ഓരോ  അലങ്കാര വസ്തുക്കളും ഇളംവെയിലിൽ വെട്ടിത്തിളങ്ങുന്നത് കണ്ട് മതിയാവാതെ ഞാൻ വീടുന്നുള്ളിലേക്ക് കയറി..


വൈകുന്നേരം സുഹൃത്തുക്കൾ വരും.. എല്ലാവരും ഇത്തവണ ക്രിസ്മസ് വീട്ടിൽ ആഘോഷിക്കാൻ ആണ്..

അതിനുള്ള ഒരുക്കങ്ങൾ നടത്തണം..

അതിനാണ് അമ്മ വിളിക്കുന്നത്.


ഒരുക്കങ്ങൾ കഴിഞ്ഞപ്പോഴേക്കും സുഹൃത്തുക്കൾ എത്തി..

എൻ്റെ ഉറ്റ സുഹൃത്തുക്കൾ..

അവരോടൊപ്പം ഞാൻ ആസ്വദിക്കാത്ത നിമിഷങ്ങളെ ഇല്ല.

പിണക്കങ്ങളുടെയും ഇണക്കങ്ങളുടെയും സുഖം മനസ്സിലാക്കി തന്ന സൗഹൃദങ്ങൾ.


പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങൾക്ക് വിരാമം ഇട്ട് ഞങ്ങൾ പാതിര കുർബ്ബാനക്ക് പോയി.


പോകുന്ന വഴിക്ക് എല്ലാം നക്ഷ്ത്ര വിളക്കുകൾ...

അങ്ങിങ്ങായി പൂത്തിരിയും മത്താപൂവും കുടചക്രവും ഒക്കെ  കത്തിച്ച് ആഘോഷങ്ങളിൽ മുഴുകി നിൽക്കുന്നവരെയും കാണാം..


ക്രിസ്മസിൻ്റെ തലേ രാത്രി...

വെളിച്ചം ഉറങ്ങാത്ത രാത്രി...

മേഘത്തിൻ്റെ മറവിൽ മറഞ്ഞു നിൽക്കാൻ ആഗ്രഹിക്കുന്ന നക്ഷത്രങ്ങൾ പോലും  മിന്നിത്തിളങ്ങുന്ന രാത്രി...

ആഘോഷങ്ങളും ആരാവങ്ങളും അലയടിക്കുന്ന രാത്രി..


പള്ളിയുടെ വാതിൽക്കൽ എത്തിയപ്പോഴേക്കും അവിടെ നിന്നുള്ള കരോൾ പാട്ടുകൾ കേൾക്കാമായിരുന്നു...

ക്രിസ്തുദേവൻ്റെ ജൻമവും അതിൻ്റെ സന്തോഷവും സന്ദേശവും വിളിച്ചു അറിയിക്കുന്ന പാട്ടുകൾ..

കുടുബത്തോടും കൂട്ടുകാരോടൊപ്പവും ഉള്ള പാതിരപ്രാർത്ഥന കഴിഞ്ഞ് പള്ളി വിടുമ്പോഴും എനിക്ക് അറിയാമായിരുന്നു....

എൻ്റെ ഓർമ്മചെപ്പിൽ ഞാൻ സൂക്ഷിക്കുന്ന മറ്റൊരു മഞ്ചാടിക്കുരുവാകും ഈ നിമിഷങ്ങളെന്ന്..


തിരിച്ചു വന്നപ്പോഴും രാത്രിയോട് വിട പറയാൻ മടിച്ചു നില്കുന്ന നക്ഷത്രങ്ങളെ കാണാമായിരുന്നു...

വീട്ടിൽ എത്തിയതും എല്ലാവരും വേഗം തന്നെ ഉറക്കം പിടിച്ചു..

പക്ഷെ ആരും അധിക നേരം കിടന്നില്ല...


രാവിലെ എഴുന്നേറ്റ് അമ്മക്ക് ഒരു ചെറിയ കൈ സഹായം കൊടുത്തു എന്ന് വരുത്തിതീർത്ത്  അമ്മ ഉണ്ടാക്കിയ രുചിയൂറും പ്രാതലും കഴിച്ച് ഞങ്ങൾ കൂട്ടുകാർ എല്ലാം കൂടി തോട്ടത്തിലേക്ക് കേറി...

അങ്ങനെ മലയും കുന്നും ഒക്കെ കയറിയ ശേഷം താഴെയുള്ള ചെറിയതോട്ടിൽ എത്തി..


തോടിൻ്റെ വക്കത്ത് ഇരുന്ന്..

കാൽ വെള്ളത്തിൽ ഇട്ട് അടിച്ചു...

കോളേജിലെ വിശേഷങ്ങളും ഒക്കെ പറഞ്ഞു അവിടെ ഇരുന്ന് നേരമ്പോയത് അറിഞ്ഞേ ഇല്ല...

ഇടക്ക് ഇടക്ക് ചെറുമീനുകൾ കാലിൽ വന്ന് ഇക്കിളി കൂട്ടുന്നുണ്ടായിരുന്നു.


അവിടുന്നു ഇറങ്ങുന്നതിനു മുൻപേ കുറച്ച് നേരം കൂടി വെള്ളത്തിൽ  കളിച്ച്..

കൈയിൽ ഉണ്ടായിരുന്ന ദാവണി കൊണ്ട് മീനിനെ പിടിച്ച്...

പെട്ടെന്ന് തന്നെ അതിനെ  വെള്ളത്തിലേക്ക് തിരിച്ചു വിട്ട്..

അതിനോടും വിടപറഞ്ഞ് 

ഞങ്ങൾ അവിടുന്ന് കയറുമ്പോഴും ഞങ്ങൾക്ക് അറിയാമായിരുന്നു  ഈ 

തോട്ട് വക്കത്തെ നിമിഷങ്ങൾ  ഓർമ്മകളിലെ സുഖമുള്ള ഒരു  നെടുവീർപ്പ് ആകുമെന്ന്..


വികസനം തേടിയെത്തിയ നാട്ടുവഴികളിൽ മാഞ്ഞുപോയത് കാൽപാദങ്ങളിൽ നിന്ന് ഇറ്റ് വീണ  വെള്ളത്തുള്ളികളുടെ കഥകളൊ?........

അതോ നേരം വൈകിയാലും കുട്ടിയും കോലും കളിച്ച് തീരാത്ത കുട്ടികുറുമ്പമാരുടെ കുട്ടിത്തം നിറഞ്ഞ ഓർമ്മകളോ?


ഉച്ചക്ക് ഒരുമിച്ച് ഇരുന്ന് ആഹാരം കഴിച്ച് ഇനിയും കോളേജിൽ വെച്ച് വീണ്ടും കൂട്ടുകാരെ കാണാമെല്ലോ എന്ന സന്തോഷത്തോടെ അവരെ യാത്ര അയച്ചു.


ശേഷമുള്ള ദിവസങ്ങൾ പുതുവർഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു..


വാവരും ശാസ്താവുമെല്ലാം സ്നേഹവും സൗഹൃദവും  ഓർമ്മപ്പെടുത്തുന്ന മാസം..

പാപങ്ങളെ മണ്ണിൽ നിന്ന് തുടച്ചു നീക്കാൻ ഉണ്ണിയേശു പിറന്ന മാസം.

പ്രകൃതിയും മതങ്ങളും നന്മയുടെ മന്ത്രങ്ങൾ ഉരുവുടുന്ന മാസം..

വൃശ്ചികവും ധനുവും കൈക്കോർക്കുന്ന മാസം..

പുതുവർഷത്തിൽ വലിയ തീരുമാനം എടുക്കാൻ മനസ്സിനെ തയ്യാറുക്കുന്ന മാസം...

ഒടുവിൽ വലിയ ലക്ഷ്യങ്ങളെ എത്തിപ്പിടിക്കാനും

അതിലേക്ക് ആദ്യപടി എടുത്ത് വെക്കുവാനും,

അവസാനത്തെ പടിയായി താഴ്ന്ന് തരുന്ന മാസം..

അതിലേ അവസാനശ്വാസം  പുതുവർഷത്തിന് പകർന്ന് കൊടുത്ത് ഒരു വർഷത്തെ മുഴുവനും ഒരു ഓർമ്മയാക്കി മാറ്റുന്ന ഡിസംബർ മാസം...


ആ ശുഭനിമിഷത്തിൽ പൊട്ടിച്ചു ഒഴുക്കുന്ന സോഡാക്കുപ്പികളിലെ പത ഇന്നലെകളുടെ തിന്മകളോ ?

അതോ പുതുവർഷത്തിലെ  പ്രതീക്ഷകളുടെ ആരാവങ്ങളോ?

ആകാശത്ത് വർണ്ണവിസ്മയങ്ങൾ തീർത്ത് പൊട്ടുന്ന പടക്കങ്ങളുടെ ശബ്‍ദം തിന്മക്കെതിരെയുള്ള വെടിയോച്ചകളോ?

അതിൽ നിന്ന് പൊട്ടിവിരുയുന്ന നിറങ്ങൾ നല്ല നാളേക്കുള്ള വരങ്ങളോ?


ഒരിക്കലും മാഞ്ഞുപോകാത്ത കഴിഞ്ഞു പോയ സത്യങ്ങളെ ഓർമ്മകളാക്കി,

മുന്നോട്ടുള്ള  നിമിഷങ്ങളിൽ ഓരോന്നിലും സ്വപ്നങ്ങൾ നിറച്ച്,

പ്രതീക്ഷകൾ എല്ലാം കൈപിടിയിൽ നിന്ന് വിട്ടുപോകാതെ മുറുക്കി പിടിച്ച്,

ദൂരെങ്ങളെല്ലാം ഓടി തീർത്ത്, വിറങ്ങലിച്ചു പോകുന്ന ഈ തണുപ്പത്ത് നിൽക്കുമ്പോൾ,

ഓടിതീർക്കാൻ ഇനിയും ദൂരങ്ങൾ ബാക്കിയുണ്ടെന്ന തിരിച്ചറിവിൽ 

എൻ്റെ കാലുകൾ തളരാതെയിരിക്കാൻ മനസ്സിലേക്ക് ലക്ഷ്യങ്ങളെ പകർന്ന്,

അതിനെ പട്ടങ്ങളായി പറത്തി വിട്ട് അതിൻ്റെ പിന്നാലെ പായാൻ മനസ്സിനോട് മന്ത്രിച്ചു നിൽക്കുമ്പോഴും

എങ്ങോ നിന്ന് വിശീയ തണുത്ത കാറ്റിന് ഓർമ്മകളുടെ സുഗന്ധമോ?


കിളിവാതിലിലൂടെ കാണുന്ന ഈ രാത്രിയുടെ അന്ധകാരത്തിൽ പോലും തെളിയുന്നത് എൻ്റെ വീട്ട് മുറ്റത്തെ ഡിസംബർ മഞ്ഞോ ?

അതോ, കൊതിച്ചാലും ഒരിക്കലും തിരിച്ചു കിട്ടാത്ത എൻ്റെ അവധിക്കാല ഓർമ്മകളൊ?....


Comments

  1. Wow, amazing writing and beautiful memories..loved it..😍👌👌

    ReplyDelete
  2. Well done .... u are doing great my dear....

    ReplyDelete
  3. വായിച്ചു കഴിഞ്ഞപ്പോൾ മനസ് നിറയെ നൊസ്റ്റു ആയല്ലോ !!!!.... വീടും നാടും നാടൻ കളികളും പാടവും കുളവും കൂട്ടുകാരും...... 💕😍

    ReplyDelete

Post a Comment

Popular posts from this blog

ഒരു ചുവർ ചിത്രം (A Portrait)

മഴത്തുള്ളിക്കിലുക്കം